Thursday, April 24, 2008


ഒരു പിന്‍കുറിപ്പ്

ഇതു വിഷാദത്തിന്‍ ചാറ്റല്‍മഴ
മനസേ നീ അതില്‍ കുതിര്‍ന്നുണരൂ
ഇതു നൈരാശ്യത്തിന്‍ കനല്‍പാത
മനസേ നീ അതില്‍ എരിഞ്ഞമരൂ

ഇനി പുഷ്പങ്ങളില്ല
മൊട്ടുകളെന്നേ മുരടിച്ചു പോയ്
ഇനി നീര്‍ചാലുകളില്ല
ഉറവകളെന്നേ വരണ്ടുണങ്ങി.
ഗോര്‍ക്കി തന്‍ വാക്കുകള്‍--
"സൌന്ദര്യത്തിന്‍ ജനനി,
സ്ത്രീയോട് പുരുഷനുള്ള പ്രണയം."
ഇനി സൌന്ദര്യമില്ല,
പ്രണയമെന്നേ കടംകഥയായ്.

ഇവിടെ കരിഞ്ഞുണങ്ങിയ ഹൃദയം
നിശ്വാസത്തിനായ് പിടയുമ്പോള്‍
പനിനീര്‍ത്തുള്ളിയും
എരിയും ആസിഡ് കണിക.
ചിറകറ്റ ഒരൊറ്റ മൈന തന്‍
ഇടറിയ സീല്‍ക്കാരം മാത്രമായ് ബാക്കി.

വയ്യ ! ഇനി വസന്തത്തിന്‍
ഉന്മാദം പ്രതീക്ഷിക്കുവാന്‍ വയ്യ.
മൂഢസ്വര്‍ഗ്ഗത്തിന്‍ ത്രിശങ്കുവായിടാന്‍ വയ്യ.
തിരക്കിന്‍ ചുടുവെയിലില്‍ നിന്നും
ഏകാന്തതയുടെ ഇളം തണുപ്പു വേണം
ശബ്ദങ്ങളുടെ ചടുലനൃത്തങ്ങളില്‍ നിന്നും
നിശബ്ദതയുടെ കുളിര്‍നാദം വേണം.

കവിതേ ! വിഷാദത്തിന്‍ കണ്ണീര്‍ക്കണങ്ങളും
പരാജയത്തിന്‍ മുള്‍മുനകളും
നിനക്കായ് ഞാന്‍ സമര്‍പ്പിച്ചിടാം
എനിക്കായ് അകാശത്തിന്‍ വിശാലതയും
കടലിന്‍ അഗാധതയും കടം തരൂ.
അവയിലല്‍പ്പം ചരിച്ചു ഞാന്‍ മടങ്ങിടാം
എന്‍ മുള്‍ക്കിരീടങ്ങള്‍ തന്‍ പുനര്‍ധാരണത്തിനായ്